തിരുവനന്തപുരം: ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് തൊഴിലിടങ്ങളില്‍ നിന്ന് മതിയായ പിന്തുണ ലഭിക്കാത്തതിനാല്‍ ഇന്ത്യയിലെ 7 കോടിയോളം വരുന്ന സ്ത്രീകള്‍ തൊഴിലുപേക്ഷിക്കാന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്. കൂടാതെ 7.8 കോടി സ്ത്രീകള്‍ തങ്ങളുടെ ജോലി നഷ്ടപ്പെടുമെന്ന ഭയത്താല്‍ ഈ വിവരം മറച്ചുവെക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. യുഗൗവിന്റെ പിന്തുണയോടെ ക്വസ്റ്റ് ഗ്ലോബലാണ് കോസ്റ്റ് ഓഫ് സൈലന്‍സ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ഗര്‍ഭഛിദ്രം എന്നത് കേവലം ഒരു ആരോഗ്യ പ്രശ്നമല്ലെന്നും തൊഴിലിടങ്ങളിലെ ഉല്‍പ്പാദനക്ഷമതയെ ബാധിക്കുന്നതായി കോര്‍പ്പറേറ്റ് നേതൃനിരയിലുള്ളവർ തിരിച്ചറിയണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
രാജ്യത്തുടനീളമുള്ള 25 മുതല്‍ 39 വയസ്സുവരെ പ്രായമുള്ള 2000ത്തിലധികം വനിതാ ജീവനക്കാരിലും 200 പുരുഷന്മാരിലുമാണ് സര്‍വേ നടത്തിയത്. ഗര്‍ഭഛിദ്രം നടന്ന വിവരം വെളിപ്പെടുത്തിയാല്‍ ജോലി നഷ്ടപ്പെടുമെന്നോ കരിയറിനെ ദോഷകരമായി ബാധിക്കുമെന്നോ 7.8 കോടി സ്ത്രീകള്‍ ഭയക്കുന്നു. മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്ന ഭയം കാരണം 8 കോടി ആളുകളാണ് തങ്ങളുടെ ബുദ്ധിമുട്ടുകള്‍ തുറന്നു പറയാതിരിക്കുന്നത്.
ഗര്‍ഭഛിദ്രത്തിന് ശേഷം തൊഴിലുടമകള്‍ പിന്തുണ നല്‍കിയില്ലെങ്കില്‍ ജോലി ഉപേക്ഷിക്കുന്ന കാര്യം പരിഗണിക്കുമെന്ന് 7 കോടി സ്ത്രീകള്‍ വ്യക്തമാക്കി. ഗര്‍ഭഛിദ്രം തങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്നുവെന്നും ഇത് ജോലിയിലെ പ്രകടനത്തെ കാര്യമായി ബാധിക്കുന്നുവെന്നും നാലില്‍ മൂന്ന് പേരും പറഞ്ഞു.
തൊഴിലിടങ്ങളില്‍ ഗര്‍ഭഛിദ്രത്തെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ കൊണ്ടുവരുന്നതിനായി ബ്രേക്ക് ദി സൈലന്‍സ് എന്ന പേരില്‍ ക്വസ്റ്റ് ഗ്ലോബല്‍ ഒരു ദേശീയ ക്യാമ്പയിന് തുടക്കം കുറിച്ചു. യുവര്‍ദോസ്ത് എന്ന സ്ഥാപനവുമായി സഹകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ്പ്ലൈന്, ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിശീലനം ലഭിച്ച സൈക്കോളജിസ്റ്റുകളുടെ സേവനം, എച്ച്ആര്‍ പ്രൊഫഷണലുകള്‍ക്കും മാനേജര്‍മാര്‍ക്കുമുള്ള പരിശീലനം എന്നിവ ഈ ക്യാമ്പയിന്റെ ഭാഗമായി ക്വസ്റ്റ് ഗ്ലോബല്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ സേവനം തികച്ചും സൗജന്യമായി ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.
ഗര്‍ഭഛിദ്രം ഒരു ആരോഗ്യ പ്രശ്നം മാത്രമല്ല അതൊരു തൊഴില്‍ പ്രശ്നം കൂടിയാണെന്നും അതിനാല്‍ ഇതിനെ തൊഴിലിടങ്ങളിലെ യാഥാര്‍ത്ഥ്യമായി അംഗീകരിക്കാന്‍ സിഇഒമാരും ബിസിനസ്സ് നേതാക്കളും തയ്യാറാകണമെന്നും ക്വസ്റ്റ് ഗ്ലോബല്‍ സഹസ്ഥാപകനും സിഇഒയുമായ അജിത് പ്രഭു അഭ്യര്‍ത്ഥിച്ചു.
സ്ഥാപനങ്ങള്‍ പിന്തുണ നല്കിയാല് 48 ശതമാനം സ്ത്രീകള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ തുറന്നുപറയാന്‍ തയ്യാറാകുമെന്നും, 43 ശതമാനം പേര്‍ക്ക് സ്ഥാപനത്തോട് കൂടുതല്‍ കൂറുണ്ടാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഭാരത് സീറം വാക്സിന്‍സ്, കോണ്‍, അമര രാജ, സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ്, ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അലയന്‍സ് എന്നീ അഞ്ച് പ്രമുഖ സ്ഥാപനങ്ങള്‍ ഇതിനകം ഈ സംരംഭത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.
വ്യവസായ മേഖലയോ സ്ഥാപനത്തിന്റെ വലിപ്പമോ നോക്കാതെ രാജ്യത്തെ ഏത് സ്ഥാപനങ്ങള്‍ക്കും www.breakthesilence.in എന്ന വെബ്സൈറ്റ് വഴി ഈ ക്യാമ്പയിന്റെ ഭാഗമാകാം.